ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. അഥവാ വിശുദ്ധ ഖുര്‍ആന്‍ കയ്യുറ, കവര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപാതിയില്ലാതെ നേരിട്ട് സ്പര്‍ശിക്കുന്നവന്‍ ആണായാലും പെണ്ണായാലും ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമാകണം.
ഇതില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും കൂടുതല്‍ പ്രമാണബദ്ധമായ അഭിപ്രായം ഇതാണ്. നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും, (റഹിമഹുമുല്ലാഹ്) ഈ അഭിപ്രായമാണ്.
ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റഹിമഹുല്ല)പറയുന്നു: " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്ന കാര്യത്തില്‍ നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും എകാഭിപ്രായമാണ് " [മജ്മൂഉ ഫതാവ 21/266].
അതാണ് കൂടുതല്‍ പ്രമാണബദ്ധവും. അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍(ﷺ) യമനിലേക്ക് അയച്ച കത്തില്‍ "ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] എന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഈ അഭിപ്രായം തന്നെയാണ് കൂടുതല്‍ പ്രബലമായ അഭിപ്രായമായി ശൈഖ് ഇബ്ന്‍ ബാസ് റഹിമഹുല്ലയും ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയും, ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്.
ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലാഹ് പറയുന്നു: " വലിയ അശുദ്ധിയോ ചെറിയ അശുദ്ധിയോ ഉള്ള ആളുകള്‍ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത രൂപത്തില്‍ കവറിലോ, (ഷീല പോലുള്ള) മറ്റു വല്ല പുറം ചട്ടയോ ഉപയോഗിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ കയ്യിലെടുക്കുന്നതിന് തെറ്റില്ല ". [ അല്‍ മുലഖസ് അല്‍ ഫിഖ്ഹി പേജ്: 24 ].
കൂടുതൽ വിശദമായി.
بسم الله الرحمن الرحيم
الحمد لله رب العالمين ، والصلاة والسلام على أشرف الأنبياء و المرسلين وعلى آله وصحبه أجمعين ، وبعد؛
ശുദ്ധിയോട് കൂടിയല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. അഥവാ വിശുദ്ധ ഖുര്‍ആന്‍ കയ്യുറ, കവര്‍ പോലുള്ള മാധ്യമങ്ങളുടെ ഉപാതിയില്ലാതെ നേരിട്ട് സ്പര്‍ശിക്കുന്നവന്‍ ആണായാലും പെണ്ണായാലും ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും മുക്തമാകണം. ഇതില്‍ അഭിപ്രായഭിന്നത ഉണ്ട് എങ്കിലും കൂടുതല്‍ പ്രമാണബദ്ധമായ അഭിപ്രായം ഇതാണ്. നാല് മദ്ഹബിന്‍റെ ഇമാമീങ്ങള്‍ക്കും, (റഹിമഹുമുല്ലാഹ്) ഈ അഭിപ്രായമാണ്.
ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയോട് ചോദിക്കപ്പെട്ടു :
ചോദ്യം : വിശുദ്ധഖുര്‍ആന്‍ സ്പര്‍ഷിക്കുന്നതിന്നും അതില്‍ പാരായണം ചെയ്യുന്നതിന്നും വുളു നിര്‍ബന്ധമാണോ ? മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് (വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാനായി വുളു എടുക്കാന്‍ കല്പിക്കേണ്ടതുണ്ടോ ?
ഉത്തരം : " വിശുദ്ധഖുര്‍ആനില്‍ നിന്നും പാരായണം ചെയ്യുന്നതിന് വുളു ആവശ്യമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ വുളു ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് വിശുദ്ധഖുര്‍ആന്‍ തന്‍റെ മുമ്പില്‍ വെക്കുകയും കയ്യുറയോ, ടിഷ്യൂ പേപ്പറോ ഉപയോഗിച്ചുകൊണ്ട് അതിന്‍റെ പേജുകള്‍ മറിച്ച് ഒതാവുന്നതാണ്. എന്നാല്‍ കുട്ടികളുടെ വിഷയത്തില്‍ അവര്‍ക്ക് വുളുവില്ലാതെത്തന്നെ വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാം എന്ന് ധാരാളം പണ്ഡിതന്മാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവര്‍ മുകല്ലഫീങ്ങള്‍ അല്ല എന്നതിനാലാണ് അപ്രകാരം ഇളവ് നല്‍കിയത്. മൂന്ന്‍ ആളുകളെ അല്ലാഹു വിചാരണയില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയിട്ടുണ്ടല്ലോ. ( അതില്‍ പെട്ടതാണ് കുട്ടികള്‍ പ്രായപൂര്‍ത്തി എത്തുന്നത് വരെ അവരുടെ കര്‍മ്മങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടില്ല എന്നത്). എന്നാല്‍ മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് കുട്ടികള്‍പോലും വുളു ഇല്ലാതെ വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കരുത് എന്നതാണ്. കാരണം (വുളുവോട് കൂടി വിശുദ്ധ ഖുര്‍ആന്‍ സ്പര്‍ശിക്കുന്നത്) ഖുര്‍ആനെ ആദരിക്കലാണ്. ഖുര്‍ആനിനെ ആദരിക്കല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്‌താനും. എന്നാല്‍ (കുട്ടികളുടെ) വിഷയത്തില്‍ നമ്മള്‍ പറയുന്നത്: "അവരെക്കൊണ്ട് വുളു എടുപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത് എന്നതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് സാധിക്കാതെ വന്നാല്‍ അതില്‍ കുഴപ്പവുമില്ല ".
ഇനി ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല)പറയുന്നത് കാണുക :
"" ചെറിയ അശുദ്ധിയില്‍ നിന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധി വരുത്താതെ ഒരു മുസ്ലിമിന് വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. ശുദ്ധിയില്ലാതെ അത് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് മാറ്റി വെക്കുന്നതും ഇതുപോലെ പാടില്ലാത്തതു തന്നെയാണ്. എന്നാല്‍ (നേരിട്ട് സ്പര്‍ശിക്കാതെ) പൊതി, കവര്‍, തൂക്കിപ്പിടിക്കുന്ന മറ്റു വല്ല ഉപകരണങ്ങളുമൊക്കെ ഉപയോഗിച്ച് ഒരു മാധ്യത്തിന്‍റെ ഉപാധിയോടെയാണ് അത് കൈകാര്യം ചെയ്യുന്നത് എങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍നേരത്തെ സൂചിപ്പിച്ചത് പ്രകാരം ശുദ്ധിയോടെയല്ലാതെ നേരിട്ട് ഖുര്‍ആന്‍ സ്പര്‍ശിക്കുവാന്‍ പാടില്ല എന്നതാണ് പ്രബലമായതും ബഹുപൂരിപക്ഷം പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളതുമായ അഭിപ്രായം. (നേരത്തെ സൂചിപ്പിച്ചിട്ടുള്ളത് എന്നതുകൊണ്ട് ശൈഖ് ഒരുപക്ഷെ ഉദ്ദേശിക്കുന്നത് ഈ ഹദീസ് ആയിരിക്കും. അംറു ബ്നു ഹസം (റ) ഉദ്ദരിച്ച ഹദീസില്‍, പ്രവാചകന്‍ (ﷺ) യമനിലേക്ക് അയച്ച കത്തില്‍" ശുദ്ധിയുള്ളവനല്ലാതെ വിശുദ്ധ ഖുര്‍ആനില്‍ സ്പര്‍ശിക്കരുത്" [ നസാഇ ] ). എന്നാല്‍ (ജനാബത്ത് കാരനെ ഒഴിച്ചു നിത്തിയാല്‍) അശുദ്ധിയുള്ള അവസ്ഥയില്‍ മനപ്പാഠമാക്കിയത് ഓതുന്നതിനോ, മറ്റൊരാള്‍ തുറന്നു കൊടുക്കുകയോ, പിടിച്ചു കൊടുക്കുകയോ ഒക്കെ ചെയ്തുകൊണ്ട് (അതായത് നേരിട്ട് സ്പര്‍ശിക്കാതെ) വിശുദ്ധ ഖുര്‍ആനില്‍ നിന്നും പാരായണം ചെയ്യുകയോ ചെയ്യുന്നതിന് കുഴപ്പമില്ല " - [ മജ്മൂഉ ഫതാവ , 10/149-150].
അതുപോലെ മറ്റൊരു സന്ദര്‍ഭത്തില്‍ ശൈഖ് ഇബ്ന്‍ ബാസ് (റഹിമഹുല്ലാഹ്) പറയുന്നു: " പണ്ഡിതന്മാരുടെ ഇടയിലുള്ള രണ്ട് അഭിപ്രായങ്ങളില്‍ വച്ച് ഏറ്റവും പ്രബലമായ അഭിപ്രായം ഹൈളും, നിഫാസും ഉള്ള സ്ത്രീകള്‍ക്ക് വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യാം എന്നതാണ്. കാരണം അത് വിലക്കുന്ന തെളിവുകള്‍ ഒന്നും തന്നെ സ്ഥിരപ്പെട്ട് വന്നിട്ടില്ല. പക്ഷെ അവര്‍ക്ക് വിശുദ്ധഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല. ആവശ്യമായി വരുമ്പോള്‍ ശുദ്ധമായ തുണിയോ മറ്റോ ഉപയോഗിച്ച് പിടിക്കാം. വിശുദ്ധ ഖുര്‍ആന്‍ എഴുതപ്പെട്ടിട്ടുള്ള പേപ്പറും ഇതുപോലെത്തന്നെ. എന്നാല്‍ ജനാബത്ത് ഉള്ളവന്‍ കുളിക്കുന്നത് വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പാടില്ല. കാരണം അത് വിലക്കിക്കൊണ്ടുള്ള സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്. ഇവിടെ ജനാബത്തിന്‍റെ അവസ്ഥയെ ഹൈളിനോടും നിഫാസിനോടും ഖിയാസ് ചെയ്യാന്‍ പാടില്ല. കാരണം അവയുടെ സമയപരിധി സാധാരണയായി കുറച്ച് അധികം സമയം നീളുന്നതാണ്. എന്നാല്‍ ജനാബത്ത് കാരനെ സംബന്ധിച്ചിടത്തോളം അവന് കുളിക്കുക വഴി അപ്പോള്‍ തന്നെ അശുദ്ധിയുടെ അവസ്ഥ നീക്കാന്‍ സാധിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ "
കടപ്പാട് : telegram.me/fatwaalislamiyya

Comments
Post a Comment